ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ അറസ്റ്റിലായ പ്രതിക്കും പുനഃപരീക്ഷ എഴുതാൻ അനുമതി. കേസിൽ പ്രതിയായ ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ഡൽഹി കോടതി പരീക്ഷയെഴുതാൻ അനുവാദം നൽകിയത്.
വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പ്രതി പോലീസ് കസ്റ്റഡിയിലാണ് പരീക്ഷയെഴുതുക. നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യഷ് യാദവ് ഇടക്കാല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
21ന് നടക്കുന്ന പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഈ ഹർജി പരിഗണിച്ചാണ് കർശനമായ പോലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ നടത്തിയതും പിന്നീട് ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയതുമായ നീറ്റ് പരീക്ഷ യഷ് യാദവും എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പിടിയിലാകുന്നത്.